ഇറച്ചിക്കോഴികൾ

പൊട്ടിച്ചിരികൾ നിറഞ്ഞു നിന്ന ആ മുറിയിൽ നിന്നും രണ്ടു ഗ്ലാസ്സുകൾ പരസ്പരം മുട്ടി. ചിയേർസ് !!! ആ ഗ്ലാസ്സുകൾ  പിടിച്ച കൈകൾ 16  വയസ്സിനോട് അടുത്തു  പ്രായം തോന്നിക്കുന്ന ഒരു പയ്യനും വെള്ള ഷർട്ട് ധരിച്ചു 50 കഴിഞ്ഞ ഒരു രാഷ്ട്രീയ നേതാവിന്റേതുമാണ്. എന്തോ ഒരു സന്തോഷ നിമിഷത്തിന്റെ ആഘോഷമാണ് അത്.

ഇതേസമയം 5  കിലോമീറ്റർ അകലെ, ചോരയിൽ കുളിച്ച ഒരു കൈ നിലത്തു നിന്നും അല്പം ഉയർത്തി ആ യുവാവ് ജീവനു വേണ്ടി യാചിക്കുകയാണ്. അവന്റെഉള്ളിൽ  ഇപ്പോൾ ദേഷ്യവും, പകയും അല്ല. അതെല്ലാം എപ്പഴോ ചുവന്ന നിറമുള്ള ദ്രാവകമായി ഒലിച്ചു പോയിരുന്നു. പാർട്ടി മുദ്രാവാക്യം അല്ല അവന്റെ നാവുകളിൽ വരുന്നത്. മറിച്ചു അവന്റെ ആത്മാവിനോട് അവനുള്ള കടപ്പാടുകൾ ആയിരുന്നു. ആ ആത്മാവിനെ അവന്റെ ശരീരത്തിൽ നിന്നും പറഞ്ഞു വിടാൻ അവനു ആവുന്നില്ല. ആ വേദന അവനെക്കൊണ്ട് സഹിക്കാൻ കഴിയുന്നില്ല.

ആദ്യമായി വാളെടുപ്പിച്ച അവന്റെ നേതാവ് പതിനാറു ഡിഗ്രി താപനിലയുള്ള  മുറിയിൽ ഭാര്യയെ കെട്ടിപ്പിടിച്ചു ഉറങ്ങുന്നു. ആ രാത്രിയുടെ പവിത്രത നഷ്ടപ്പെടാതിരിക്കാൻ അയാൾ മൊബൈൽ ഫോൺ ഓഫ് ചെയ്തുവെച്ചിരിക്കുകയാണ്.

ഇതേസമയം ഒരു കൊച്ചുവീട്ടിൽ ലൈറ്റ് അണഞ്ഞിട്ടില്ല. അവിടെ ഒരാൾ വീട്ടിലെ ഡൈനിങ്ങ് മുറിയിലെ മേശയിൽ തലവെച്ചു കിടക്കുന്നുണ്ട്. മുറിയിൽ നിന്നും ഇടക്ക് ഒരു ചുമയുടെ ശബ്ദം കേൾക്കുന്നു. എന്തായാലും അവർ ഉറങ്ങിയിട്ടില്ല. ഇടക്ക് മുറിയിൽ നിന്നും ചോദ്യം വരുമ്പോൾ മറുപടി കിട്ടുന്നുണ്ട്.

അന്ന് രാത്രി കൊന്നു തള്ളിയ എതിർ പാർട്ടിക്കാരന്റെ ആത്മാവിനെ യാത്രയാക്കുന്ന ചടങ്ങായിരുന്നു പൊട്ടിച്ചിരികൾ നിറഞ്ഞ ആ മുറിക്കുള്ളിൽ. കൊല്ലാൻ ഏൽപ്പിച്ചതു തന്നിലെ വിശ്വാസം കാത്തു സൂക്ഷിച്ചു  ഒരു സമൂഹത്തെ വികസനത്തിലേക്ക് നയിക്കേണ്ട രാഷ്ട്രീയ നേതാവ്.ദൗത്യം ഏറ്റെടുത്തത് തന്റെ യവ്വനം ഉപയോഗിച്ചു സമൂഹത്തെ ലോകത്തിന്റെ  ഉന്നതങ്ങളിൽ എത്തിക്കേണ്ട 16 വയസ്സുകാരൻ. ആ മുറിയിൽ ഉണ്ടായിരുന്ന മദ്യക്കുപ്പിയുടെ പകുതി തീർന്നിരിക്കുന്ന  നേരം ആ രാഷ്ട്രീയ നേതാവ് പറഞ്ഞു. ഞാൻ പോവുകയാ. പുലർച്ചെ എന്റെ മകൻ എത്തുന്നുണ്ട്. അവനെ പിക്ക് ചെയ്യണം. കോടികൾ മുടിക്കി അയാൾ തന്റെ മകനെ കൊലപാതകം പഠിപ്പിക്കാൻ അല്ല ഓസ്‌ട്രേലിയയിൽ വിട്ടതെന്ന് ആ മുറിയിലെ എല്ലാവർക്കും ഊഹിക്കാമായിരുന്നു. ആരും അത് നേതാവിനോട് ചോദിക്കാൻ ധൈര്യപ്പെട്ടില്ല. കാരണം, ആ ധൈര്യമുള്ളവൻ ഒരിക്കലും പാർട്ടിക്ക് വേണ്ടി കൊല്ലാൻ നടക്കില്ലല്ലോ.

വെള്ളയിൽ പുതച്ച മകന്റെ ശരീരവുമായി മുറ്റത്തു വന്ന ആംബുലൻസിന്റെ ശബ്ദം കേട്ടാണ് ആ അച്ഛനും അമ്മയും ഉണർന്നത്. പാതിരാത്രിയോളം ഉറങ്ങാതെ മകനെ കാത്തിരുന്ന അവരുടെ മുന്നിൽ വെള്ള പുതച്ച ഒരു രൂപം. അതിനെ മനുഷ്യ ശരീരം എന്ന് പറയാൻ പറ്റില്ല. മുഖം വികൃതമായിരുന്നു. കാലുകൾ ആ ശരീരത്തിൽ നിന്നും വേർപെടുത്തിയിരുന്നു. ജീവൻ നഷ്ട്ടപ്പെട്ട ആ ശരീരത്തെക്കാൾ ജീവൻ ഉണ്ടായിട്ടും മരിച്ചു പോയ രണ്ടു ജന്മങ്ങൾ. അതായിരുന്നു അവന്റെ അച്ഛനും അമ്മയും.

രാവിലെ മൊബൈൽ ഓൺ ചെയ്ത ഒരു വ്യക്തി വിവരമറിഞ്ഞു. കുളി കഴിഞ്ഞു കുട്ടപ്പനായി റീത്തും  വാങ്ങി വീട് ലക്ഷ്യമാക്കി തിരിച്ചു. ശീതീകരിച്ച കാറിൽ നിന്നും ഭൂമിയുടെ താപനിലയിലേക്ക് ഇറങ്ങിയപ്പോൾ അവന്റെ നേതാവിന്റെ നെറ്റിയിൽ വിയർപ്പ് തുള്ളികൾ നിറഞ്ഞു.

ഇതേ സമയം ആസ്ട്രേലിയയിൽ നിന്നും വന്ന മകന്റെ കൂടെ ശീതീകരിച്ച കാറിൽ പറക്കുകയായിരുന്നു മറ്റൊരു നേതാവ്.

അനുയായികളുടെ രക്തത്തിന്റെ ചൂട് കൊടുത്തു പകരം വാങ്ങിയ തണുപ്പ് ആണ് ഓരോ രാഷ്ത്രീയ നേതാവിന്റെയും വീടുകളിലും, ഫ്ലാറ്റുകളിലും, കാറുകളിലും ഇന്നും തണുപ്പേകുന്നത്.

പാർട്ടി അനുയായി എന്നതിലുപരി, ചങ്കുറപ്പുള്ള ഒരു മനുഷ്യൻ ആണ് നിങ്ങൾ എങ്കിൽ പറയൂ നിങ്ങളുടെ നേതാക്കന്മാരോട്.
"എന്ന് നിങ്ങളുടെ രക്തത്തിൽ പിറന്ന ജന്മങ്ങൾ ഞങ്ങളിലേക്കിറങ്ങുന്നോ, അന്ന് മാത്രമേ ഞങ്ങൾ നിങ്ങളെ അനുസരിക്കൂ"

Comments

Popular posts from this blog

മരീചിക: മിഥ്യയിലേക്കുള്ള പ്രയാണം - എപ്പിസോഡ് 1

മരീചിക: മിഥ്യയിലേക്കുള്ള പ്രയാണം - എപ്പിസോഡ് 3

മരീചിക: മിഥ്യയിലേക്കുള്ള പ്രയാണം - എപ്പിസോഡ് 2